മാസങ്ങള്‍ നീണ്ട യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും ആഗോള അനിശ്ചിതാവസ്ഥക്കും അവസാനമാകുമെന്ന പ്രതീക്ഷ നല്‍കി യുഎസും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

മാസങ്ങള്‍ നീണ്ട യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും ആഗോള അനിശ്ചിതാവസ്ഥക്കും അവസാനമാകുമെന്ന പ്രതീക്ഷ നല്‍കി യുഎസും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഡിജിറ്റലായാണ് ഇരുഭാഗവും ഒപ്പുവെച്ചത്. പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് എന്നിവര്‍ യുഎസിന് വേണ്ടി ഒപ്പിട്ടു. ഇറാന് വേണ്ടി പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് ഒപ്പുവെച്ചു.

കരാര്‍ ഒപ്പുവെച്ചതായും ഹോര്‍മുസ് ഭാഗികമായി തുറന്നതായും ട്രംപ് പറഞ്ഞു. ഹോര്‍മുസ് പൂര്‍ണമായും വെള്ളിയാഴ്ച തുറക്കും. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ല. ഇറാനുമായി നല്ല ബന്ധം ഉറപ്പാക്കും. അമേരിക്കക്ക് തുടങ്ങിയേടത്തേക്ക് തിരിച്ചുപോകേണ്ടി വരില്ല. ലെബനാന്‍ യുദ്ധവിരാമം എങ്ങനെ നടപ്പാക്കാമെന്ന് ഇസ്രയേലുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കരാറിന്റെ ഉള്ളടക്കം ഏറെ പ്രധാനമെന്നും ഇറാനുമായി ബന്ധപ്പെട്ട് ഉടന്‍ ഉള്ളടക്കം പുറത്തിറക്കുമെന്നും ട്രംപ് പറഞ്ഞു.
ഐതിഹാസിക ചെറുത്തുനില്‍പ്പിന് ശേഷം അന്തിമ വിജയത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പിലാണ് ഇറാനെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് പ്രതികരിച്ചു.

ഇറാനുമായുള്ള കരാറിന്റെ ഉള്ളടക്കം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ സൈനിക സാന്നിധ്യം കുറയ്ക്കുന്നത് കരാറില്‍ ഒപ്പുവെച്ച ശേഷം മാത്രമാകും. സാങ്കേതിക ചര്‍ച്ചകള്‍ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

#trump #latestnews #iran #us