തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്നും തട്ടിയെടുത്ത 6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. ക്ലർക്ക് സംഗീതാണ് വിജിലൻസിന് മൊഴി നൽകിയത്. നോട്ട് നിരോധനം വന്നതോടെയാണ് തട്ടിയെടുത്ത 500, 1000 നോട്ടുകൾ കത്തിച്ചത്. ക്ഷേമനിധി അക്കൗണ്ടിൽ നിന്നും പിൻവലിച്ച പണമാണ് കത്തിച്ചത്. 2017 ൽ പോങ്ങുമൂട്ടിലെ വീട്ടിലെ ഇൻസിനേറ്ററിൽ ഇട്ടാണ് കത്തിച്ചത്.
സംഗീത് തട്ടിയെടുത്ത് 16 കോടി രൂപയെന്ന് വിജിലൻസ് പറയുന്നു. നോട്ടു നിരോധനത്തിന് ശേഷം ക്ഷേമനിധിയിലെ പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവ്. ലോട്ടറി തൊഴിലാളികൾ അടക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽകുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയെന്നും പറയുന്നു. ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ടാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ട പണം തന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. 2021 വരെ ഇയാൾ 16 കോടി രൂപ തട്ടിയെടുത്തു.
2012-16 വരെ ഇയാൾ പണം ബാങ്കുകളിൽ നിന്ന് പിൻവലിക്കുകയാണ് ചെയ്തത്. നോട്ടുനിരോധനത്തിന് ശേഷം ഈ പണം എന്തു ചെയ്യണമെന്ന് അറിയാൻ വയ്യാതായെന്നും പിന്നീടാണ് വീട്ടിലെ ഇൻസിനേറ്ററിൽ ഇട്ട് കത്തിച്ചുകളഞ്ഞതെന്നും ഇയാൾ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഫൊറൻസിക് സംഘം തെളിവെടുപ്പ് നടത്തി.
2017ന് ശേഷമാണ് തട്ടിയെടുക്കുന്ന പണം സുഹൃത്തും കോണ്‍ട്രാക്ടറുമായ അനിൽകുമാറിൻെറയും സഹോദരൻ സമ്പത്തിൻെറയും അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റി തുടങ്ങിയത്. കഴക്കൂട്ടത്തും ചാക്കയിലുമായി കോടികളുടെ ഭൂമി വാങ്ങിക്കൂട്ടി. തലസ്ഥാനത്ത് തന്നെ മൂന്ന് വീടുകള്‍ സംഗീതിനുണ്ട്. രണ്ടാം പ്രതി അനിൽകുമാറും കോടികള്‍ സമ്പാദിച്ചു. പ്രതികള്‍ വാങ്ങിയ 35 സ്ഥലത്തെ ഭൂമി വിജിലൻസ് കണ്ടുകെട്ടി. രണ്ടാം പ്രതി അനിലിൻ്റെ ആഡംബര കാറും കണ്ടുകെട്ടിയിട്ടുണ്ട്.
