സായ്ബാരിയിലൂടെ മൊറോക്കോ, വിനിയുടെ മറുപടി; ബ്രസീലും മൊറോക്കോയും കൈ കൊടുത്ത് പിരിഞ്ഞു

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ബ്രസീല്‍ - മൊറോക്കോ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇസ്മായില്‍ സായ്ബാരിയിലൂടെ മൊറോക്കോ ആദ്യം മൂന്നിലെത്തി. എന്നാല്‍ വിനീഷ്യസ് ജൂനിയറൂടെ ബ്രസീല്‍ സമനില പിടിക്കുകയായിരുന്നു. തുടക്കത്തില്‍ മൊറോക്കോയുടെ ഒപ്പമെത്താന്‍ ബ്രസീല്‍ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് താളം കണ്ടെത്തുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റില്‍ ബ്രസീലിന് പന്ത് തൊടാന്‍ പോലും ലഭിച്ചത് അപൂര്‍വം ചില നിമിഷങ്ങളില്‍ മാത്രമായിരുന്നു. മൊറോക്കോ, നിരന്തരം ബ്രസീലിയന്‍ ബോക്‌സിലേക്ക് ഇരച്ചുകയറി. എന്നാല്‍ ഗോളാകുമെന്ന് തോന്നിക്കുന്ന ആദ്യ മുന്നേറ്റം നടത്തിയത് ബ്രസീലാണ്. 14-ാം മിനിറ്റിലായിരുന്നു അത്. വിനീഷ്യസ് ജൂനിയറിന്റെ കാലില്‍ നിന്നായിരുന്നു ആ നീക്കം. ഹക്കിമിയുടെ പ്രതിരോധം മറികടന്ന് സിക്‌സ്-യാര്‍ഡ് ബോക്‌സിലേക്ക് മനോഹരമായൊരു ക്രോസ് നല്‍കി. എന്നാല്‍, ഇഗോര്‍ തിയാഗോയുടെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പോവുകയായിരുന്നു. ഗോള്‍ നേടാനായില്ലെങ്കിലും, ബ്രസീല്‍ മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. അല്‍പ സമയത്തേക്ക് കളി ബ്രസീലിന്റെ കാലുകളിലായിരുന്നു.

എന്നാല്‍ 21-ാം മിനിറ്റില്‍ സ്റ്റേഡിയം നിശബ്ദമായി. ബ്രസീല്‍ താളം തിരിച്ചുപിടിക്കുന്നതിനിടെ മൊറോക്കോ ഗോള്‍ നേടി. ബ്രാഹിം ഡയസ് മധ്യവരയ്ക്ക് മുന്നില്‍ നിന്ന് നല്‍കിയ മികച്ചൊരു പാസിലേക്ക് സായ്ബാരി കൃത്യമായി ഓടിയെത്തുകയായിരുന്നു. ബ്രസീലിയന്‍ സെന്റര്‍ ബാക്കുകള്‍ക്ക് തിരികെ പ്രതിരോധത്തിലേക്ക് ഇറങ്ങാനും സാധിച്ചില്ല. സായ്ബാരിയെ തടയാന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ മുന്നോട്ട് കയറി വന്നു. എന്നാല്‍, ഒട്ടും പതറാതെ സായ്ബാരി ലിപൂള്‍ ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് ചെത്തിയിട്ടു. സ്‌കോര്‍ 1-0.


എന്നാല്‍ 11 മിനിറ്റ് മാത്രമായിരുന്നു മൊറോക്കന്‍ ആഘോഷത്തിന് ആയുസ്. 32-ാം മിനിറ്റില്‍ വിനീഷ്യസിലൂടെ കാനറികള്‍ തിരിച്ചടിച്ചു. ബ്രൂണോ ഗ്വിമാറസില്‍ നിന്ന് പന്ത് സ്വീകരിച്ച വിനീഷ്യസ് വിങ്ങിലൂടെ മുന്നോട്ട് കുതിച്ചു. മൊറോക്കന്‍ പ്രതിരോധം ചെറുതായൊന്നും പാളിയ സമയമായിരുന്നത്. അഷ്‌റഫി ഹക്കീമി ചിത്രത്തിലെ ഉണ്ടായിരുന്നില്ല. അതിവേഗം വെട്ടിയൊഴിഞ്ഞ് ബോക്‌സിലേക്ക് കയറി വിനി തൊടുത്ത പവര്‍ഫുള്‍ ഷോട്ട് തടയാന്‍ മൊറോക്കന്‍ ഗോള്‍കീപ്പര്‍ ബോണോയ്ക്ക് സാധിച്ചതുമില്ല. പന്ത് കൃത്യമായി വലയില്‍. സ്‌കോര്‍ 1-1. ബ്രസീല്‍ ജേഴ്‌സിയില്‍ 50-ാം മത്സരം കളിക്കുന്ന വിനീഷ്യസിന്റെ പത്താം ഗോള്‍ മാത്രമായിരുന്നിത്. ആദ്യ പാതിയില്‍ പിന്നീട് ഇരുവരും അപകടകരമായ നീക്കങ്ങളൊന്നും നടത്തിയില്ല.

രണ്ടാം പാതിയില്‍ മൊറോക്കോ കൂടുതലും പ്രതിരോധിക്കുന്നതാണ് കണ്ടത്. മറുവശത്ത് ബ്രസീലിയന്‍ മധ്യനിരയില്‍ നിന്ന് കാര്യമായ സഹായമൊന്നും മുന്നേറ്റ താരങ്ങള്‍ക്ക് ലഭിച്ചതുമില്ല. ഇതോടെ രണ്ടാം പകുതിയില്‍ ആദ്യ 30 മിനിറ്റും വിരസമായ നിമിഷങ്ങളാണ് കാണികള്‍ക്ക് സമ്മാനിച്ചത്. 78-ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ബ്രസീലിന് സുവര്‍ണാവസരം. വിനീഷ്യസ് ജൂനിയര്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് സ്വീകരിച്ച് റാഫീന്യ തൊടുത്ത ഷോട്ട് മൊറോക്കന്‍ ഗോള്‍കീപ്പര്‍ ബോണോ കൈകളിലൊതുക്കി. അവസാന നിമിഷം മൊറോക്കന്‍ താരം എല്‍ ഐനാവിയുടെ ഷോട്ട് തടയാന്‍ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ഏറെ കഷ്ടപ്പെട്ടു. അവസാന നിമിഷ തോല്‍വിയില്‍ നിന്ന് കഷ്ടിച്ചാണ് ബ്രസീല്‍ രക്ഷപ്പെട്ടത്.