പറക്കും കാറുമായി ഹോണ്ട,. പരീക്ഷണ പറക്കൽ വിജയം

പൈലറ്റ് അടക്കം അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ചെറു ഇലക്ട്രിക് വിമാനവുമായി പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. തങ്ങളുടെ ആദ്യ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിറ്റോൾ) വാഹനത്തിന്റെ മാതൃകയെ വിജയകരമായി പറപ്പിച്ച് ഹോണ്ട ചരിത്രം കുറിച്ചു. കാലിഫോർണിയയിലെ സാൻ ലൂയിസ് ഒബിസ്പോയിലുള്ള ഹോണ്ടയുടെ ഗവേഷണ വികസന കേന്ദ്രത്തിൽ വച്ചായിരുന്നു പരീക്ഷണം.  

3,175 കിലോഗ്രാം ഭാരമുള്ള പ്രോട്ടോടൈപ്പ് ഏകദേശം 90 സെക്കൻഡ് നേരമാണ് വായുവിൽ പറന്നത്. മറ്റ് ഇവിറ്റോൾ കമ്പനികളെ അപേക്ഷിച്ച് വളരെ രഹസ്യമായാണ് ഹോണ്ട ഈ പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോയിരുന്നത്. 2020 മുതൽ വികസന ഘട്ടത്തിലുള്ള ഈ പദ്ധതിയുടെ ഭാഗമായി, ഇതിനകം ചെറുരൂപത്തിലുള്ള പ്രോട്ടോടൈപ്പുകൾ ഉപയോഗിച്ച് നാനൂറിലധികം പരീക്ഷണ പറക്കലുകൾ നടത്തിയതായി കമ്പനി വ്യക്തമാക്കി.

ദീർഘദൂര യാത്രകൾ സാധ്യമാക്കുന്നതിനായി ഹൈബ്രിഡ്-ഇലക്ട്രിക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയാണ് ഈ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എട്ട് ബൂം-മൗണ്ടഡ് ലിഫ്റ്റിംഗ് പ്രൊപ്പല്ലറുകളും പിന്നിലായി രണ്ട് പുഷർ പ്രൊപ്പൽസറുകളും ഈ വിമാനത്തിലുണ്ട്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ (249 മൈൽ) ദൂരം വരെ സഞ്ചരിക്കാൻ കഴിയും. 2025-ൽ നടന്ന ദുബായ് എയർഷോയിൽ ഈ വിമാനത്തിന്റെ മാതൃക ഹോണ്ട പ്രദർശിപ്പിച്ചിരുന്നു.

ടൊയോട്ട, ഹ്യുണ്ടായ് തുടങ്ങിയ വാഹന ഭീമന്മാർക്കു പിറകെയാണ് ഹോണ്ടയും ‘പറക്കും കാർ’ മേഖലയിൽ സാന്നിധ്യമറിയിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ടൊയോട്ട അമേരിക്കയിലെ ജോബി ഏവിയേഷനിൽ നിക്ഷേപം നടത്തിയപ്പോൾ, കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, സൂപ്പർനൽ എന്ന പേരിൽ സ്വന്തമായി തന്നെ ഒരു ഇവിറ്റോൾ കമ്പനി രൂപീകരിച്ചിട്ടുണ്ട്.