ഫിഫ ലോകകപ്പ് സമ്മാനതുക കേട്ടാല്‍ ഞെട്ടരുത്; 871 മില്യണ്‍ ഡോളര്‍! ഖത്തര്‍ ലോകകപ്പിനെ അപേക്ഷിച്ച് 49% വര്‍ധന

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കുള്ള സമ്മാനതുക കേട്ടാല്‍ കണ്ണുതള്ളും. 871 മില്യണ്‍ ഡോളറാണ് ഇതിനായി ചെലവഴിക്കുന്നത്. ഖത്തര്‍ ലോകകപ്പിനെ അപേക്ഷിച്ച് സമ്മാനത്തുക 49% ത്തോളം വര്‍ദ്ധിച്ചു. ഇതില്‍ ഏറ്റവും വലിയ പങ്കായ 655 മില്യണ്‍ ഡോളര്‍, മത്സരിക്കുന്ന ടീമുകള്‍ക്കിടയില്‍ സമ്മാനത്തുകയായി വിതരണം ചെയ്യും. ഇത് 2022 ഖത്തര്‍ ലോകകപ്പിലെ 440 മില്യണ്‍ ഡോളറിനേക്കാള്‍ ഏകദേശം 49% വര്‍ധനവാണ്.


വിജയികള്‍ക്ക് കൂടുതല്‍ സമ്മാനം


ടൂര്‍ണമെന്റില്‍ കൂടുതല്‍ മുന്നേറുന്ന ടീമുകള്‍ക്കാണ് ഏറ്റവും വലിയ സമ്മാനം ലഭിക്കുക. 2026 ലോകകപ്പ് ജേതാക്കള്‍ക്ക് 50 മില്യണ്‍ ഡോളര്‍ ലഭിക്കും (2022ല്‍ ഇത് 42 മില്യണ്‍ ഡോളര്‍ ആയിരുന്നു). റണ്ണര്‍-അപ്പ്, മൂന്നാം സ്ഥാനം നേടുന്നവര്‍, ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ എന്നിവര്‍ക്കും മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ തുക ലഭിക്കും.

പുതിയ ഘട്ടം: റൗണ്ട് ഓഫ് 32


വിപുലീകരിച്ച ഫോര്‍മാറ്റ് പ്രകാരം പുതിയൊരു ഘട്ടവും ഉള്‍പ്പെടുത്തിയിട്ടുണ്ട് റൗണ്ട് ഓഫ് 32. ഈ ഘട്ടത്തിലെത്തുന്ന ടീമുകള്‍ക്ക് 11 മില്യണ്‍ ഡോളര്‍ ലഭിക്കും. മുന്‍പ് 32 ടീമുകളുടെ ഫോര്‍മാറ്റില്‍ ഈ ഘട്ടം ഉണ്ടായിരുന്നില്ല. ആദ്യം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് 727 മില്യണ്‍ ഡോളര്‍ ആയിരുന്നു. എന്നാല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ലൊജിസ്റ്റിക് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ഫിഫ ഇത് 871 മില്യണ്‍ ഡോളറായി ഉയര്‍ത്തി.
സംഘടനയുടെ ശക്തമായ സാമ്പത്തിക നിലയാണ് ഈ വര്‍ധനയ്ക്ക് കാരണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. ഇത് അംഗ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ സഹായിക്കുന്നു.


എല്ലാ ടീമുകള്‍ക്കും തുക ഉറപ്പ്


ലോകകപ്പില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും കുറഞ്ഞത് 12.5 മില്യണ്‍ ഡോളര്‍ ലഭിക്കും. ഇതില്‍ തയ്യാറെടുപ്പിനായുള്ള ഫണ്ടും പങ്കാളിത്ത പേയ്‌മെന്റുകളും ഉള്‍പ്പെടുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ മുന്നേറുന്ന ടീമുകള്‍ക്ക് ലഭിക്കുന്ന തുക ഇതിലും വളരെ കൂടുതലായിരിക്കും.