വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റില്‍ അപകടം: 8 മരണം, നിരവധി പേര്‍ക്ക് പരിക്ക്

വിശാഖപട്ടണം: വൈസാഗ് സ്റ്റീല്‍ പ്ലാന്റിലെ സ്റ്റീല്‍ മെല്‍റ്റിംഗ് ഷോപ്പ് (എസ്.എം.എസ്) ഒന്നില്‍ ഇന്ന് വൈകുന്നേരമുണ്ടായ അപകടത്തില്‍ എട്ട് തൊഴിലാളികള്‍ വെന്തുമരിക്കുകയും ആറ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ഉരുകിയ ദ്രാവക ലോഹമടങ്ങിയ വലിയ പാത്രം (ലാഡില്‍) വന്‍ ശബ്ദത്തോടെ നിലത്തു വീണതിനെ തുടര്‍ന്ന് പ്രദേശമാകെ തീ പടരുകയായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം പൂര്‍ണ്ണമായി കരിഞ്ഞുപോയതിനാല്‍, മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് തൊഴിലാളികളും പ്ലാന്റ് മാനേജ്മെന്റും. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഏറെ പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അപകടത്തില്‍ പരിക്കേറ്റവര്‍ രാവുരി മല്ലികാര്‍ജുന റാവു, പി. ശ്രീനിവാസ റാവു, അര്‍ജുന്‍ അപ്പാ റാവു, സത്യാനന്ദ്, ഹരിബാബു, പൈഡിരാജു എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 70 ശതമാനത്തിലധികം പൊള്ളലേറ്റ ഇവരെ സ്റ്റീല്‍ പ്ലാന്റ് ആശുപത്രിയിലേക്ക് മാറ്റി. 2012 ജൂണ്‍ 14-ന് സ്റ്റീല്‍ മെല്‍റ്റിംഗ് ഷോപ്പ് കകക യൂണിറ്റിലെ പുതിയ ഓക്സിജന്‍ പ്ലാന്റിലുണ്ടായ വന്‍ സ്‌ഫോടനത്തിലും തീപിടിത്തത്തിലും ഓഫീസര്‍മാരടക്കം 16 തൊഴിലാളികള്‍ വെന്തുമരിച്ചതിന് ശേഷം ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ തീപിടിത്തമാണിത്. പ്ലാന്റ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, വൈകുന്നേരം 4 മണിയോടെ 1600 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ദ്രാവക ലോഹം വഹിച്ചിരുന്ന പാത്രം താഴേക്ക് പതിച്ചതിനെ തുടര്‍ന്നാണ് എസ്.എം.എസ്-1 ല്‍ സ്‌ഫോടനവും തീപിടിത്തവുമുണ്ടായത്.

അപകടസമയത്ത് ഇരുപതോളം തൊഴിലാളികള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. എസ്.എം.എസ് വിഭാഗത്തില്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്നാണ് ലോഹപ്പാത്രം താഴേക്ക് പതിച്ചതെന്നും, ജോലിയിലായിരുന്ന തൊഴിലാളികളുടെ മേലേക്ക് ഉരുകിയ ലോഹം തെറിച്ചുവീഴുകയുമായിരുന്നുവെന്നും സി.ഐ.ടി.യു യൂണിയന്‍ നേതാവ് കെ. അയോധ്യ റാം ആരോപിച്ചു. എസ്.എം.എസ് വിഭാഗത്തില്‍ മാത്രമല്ല, പ്ലാന്റിലെ മറ്റ് പല വിഭാഗങ്ങളിലും മാനേജ്‌മെന്റ് കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റീല്‍ പ്ലാന്റ് മാനേജ്മെന്റ് മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ എസ്.എം.എസ്-1 പ്രദേശം സന്ദര്‍ശിച്ച യൂണിയന്‍ നേതാക്കള്‍ സംഭവസ്ഥലത്തെ മൃതദേഹങ്ങള്‍ എണ്ണിയ ശേഷമാണ് വിവരം പോലീസിനെ അറിയിച്ചത്.