കാലവർഷം ശക്തിപ്രാപിച്ചതോടെ കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കുന്നു. ജൂണിൽ മാത്രം 342 പേർക്ക് ഡെങ്കിപ്പനി

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ കൊതുകുജന്യ രോഗങ്ങളുടെ വ്യാപനവും ആശങ്കയുയർത്തുന്നു. ജൂൺ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങൾക്കിടെ മാത്രം 342 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

ജൂൺ നാലിനാണ് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്. ആറു ദിവസത്തിനുള്ളിൽ തന്നെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നു. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങളുമായി 1,366 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ഇതുവരെ 2,796 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് ചിക്കുൻഗുനിയയ്ക്കും കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈ കൊതുകുകൾ പ്രധാനമായും പകൽസമയത്താണ് മനുഷ്യരെ കടിക്കുന്നത്. എന്നാൽ ഈ മാസം മൂന്ന് പേർക്ക് മാത്രമാണ് ചിക്കുൻഗുനിയ സ്ഥിരീകരിച്ചതെന്നത് ആശ്വാസകരമായ സൂചനയാണ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പൂർണമായി ഭേദമാക്കാനാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വെസ്റ്റ് നൈൽ പനിയുടെ വ്യാപനവും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മലിനജലത്തിൽ വളരുന്ന ക്യൂലക്സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. സാധാരണയായി സന്ധ്യാ സമയത്തും രാത്രിയിലുമാണ് ഇവ മനുഷ്യരെ കടിക്കുന്നത്. ഈ വർഷം ഇതുവരെ നാല് പേർക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ മാസമാണ്.

എറണാകുളത്ത് പനി ബാധിച്ച് മരിച്ച ഒരാൾക്ക് വെസ്റ്റ് നൈൽ പനിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഡെങ്കിപ്പനിയെയും ചിക്കുൻഗുനിയയെയും അപേക്ഷിച്ച് വെസ്റ്റ് നൈൽ പനി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.