ചിലപ്പോൾ ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള സാങ്കേതിക പിഴവോ, വലിയൊരു തട്ടിപ്പോ ആവാം സംഭവമെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. എവിടെ നിന്ന് വരുന്നതെന്ന് അറിയാത്തതിനാൽ പണം ഉപയോഗിക്കില്ലെന്നാണ് യുവാവ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. താനൊരു പ്ലംബറാണ്. തന്റെ അക്കൌണ്ടിൽ ഇത്രയും വലിയൊരു തുകയുണ്ടാവുക സാധ്യമല്ല. ഈ പണം എവിടെ നിന്നാണെന്ന് ഒരു ധാരണയുമില്ലെന്നും യുവാവ് വിശദമാക്കി. ഇത് തന്റെ പണമല്ല അതിനാൽ തന്നെ തിരിച്ച് ഇടുമ്പോൾ നൽകേണ്ടി വരുന്ന തുക ബാങ്ക് തന്നെ കണ്ടെത്തണമെന്നും വികാസ് പറയുന്നത്. ഇത്ര വലിയ തുകയുടെ ഇടപാട് തന്റെ അക്കൌണ്ടിലേക്ക് നടത്തിയവരെ കണ്ടെത്തണമെന്നും യുവാവ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അക്കൌണ്ട് ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി വേണമെന്നാണ് യുവാവിന്റെ ആവശ്യം. ജോലി പൂർത്തിയാക്കിയതിന് ലഭിച്ച വരുമാനത്തിൽ നിന്ന് 1300 രൂപ ബുധനാഴ്ച രാത്രി യുവാവ് പിൻവലിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി വികാസ് ഉപയോഗിക്കുന്ന ജിയോ പേയ്‌മെന്റ് ബാങ്ക് അക്കൌണ്ടിലാണ് വൻ തുകയെത്തിയത്. ആദ്യം 94 കോടി രൂപയും പിന്നാലെ 294.80കോടി രൂപയുമായാണ് ബാങ്ക് ബാലൻസ് ഉയർന്നത്. വികാസ് കുമാർ പരമാവധി ഏഴ് ലക്ഷം രൂപയുടെ ഇടപാടുകളാണ് ഈ അക്കൌണ്ടിൽ നടത്തിയിട്ടുള്ളത്. സാങ്കേതിക തകരാറാണോ അതോ സൈബർ തട്ടിപ്പുകാർ അക്കൗണ്ട് ദുരുപയോഗം ചെയ്തതാണോ എന്ന് കണ്ടെത്താൻ ബാങ്ക് റെക്കോർഡുകളും സെർവർ ലോഗുകളും പോലീസ് പരിശോധിച്ചു വരികയാണ്.
