സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി 'ഓപ്പറേഷന്‍ തുഫാന്‍' എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ലഹരി വിരുദ്ധ പരിശോധനകള്‍ ശക്തമാക്കുമെന്നും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനാണ് പ്രാഥമിക ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന് പുറത്തുനിന്നുള്ള ലഹരി കടത്ത് തടയാന്‍ സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സംസാരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനമൈത്രി പൊലീസിനും സ്റ്റുഡന്റ്സ് പൊലീസിനും കൂടുതല്‍ പ്രാധാന്യം നല്‍കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലെ സാങ്കേതിക പരിമിതികള്‍ പരിഹരിച്ച് പുതിയ പ്രത്യേക സൗകര്യങ്ങള്‍ കൊണ്ടുവരും.
മുന്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം നിര്‍ഭാഗ്യകരമാണെന്നും കേസില്‍ എഡിജിപിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് വന്നാലുടന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നിവേദനം ലഭിച്ചിട്ടുണ്ടെന്നും SIT അന്വേഷണം പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി.
