വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷന്‍ എഞ്ചിനീയറിംഗ് കോളേജ് ഫെസ്റ്റിനിടെ സംഘർഷം, ഇടപെട്ട വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: കോളേജ് ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അല്‍ അമീനാണ് ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടത്. ഇടതുകണ്ണിന്റെ കോര്‍ണിയയും റെറ്റിനയും തകര്‍ന്നു. വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷന്‍ എഞ്ചിനീയറിംഗ് കോളേജില്‍ 24-ാം തിയതിയായിരുന്നു സംഭവം. രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അല്‍ അമീന്‍. ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി പുറത്തുനിന്നടക്കം ആളുകൾ എത്തിയിരുന്നു. ഇവർ ബഹളം ഉണ്ടാക്കിയതോടെ അമീൻ ഇടപെടുകയായിരുന്നു. ഇതിനിടെയാണ്
മർദ്ദനമേറ്റതെന്നാണ് വിവരം.
കൂര്‍ത്ത ഇടിവള കൊണ്ട് അമീന്റെ മുഖത്ത് ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് എത്തിയ സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. അമീനെ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. വിദഗ്ദ ചികിത്സയ്ക്കായി തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോകുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പ്രതികരിച്ചു. അതേസമയം, പരാതിയില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. ശിവജിത്ത്, നിതിന്‍, കാശിനാഥ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലുപേര്‍ക്കുമെതിരെയാണ് കേസ്. പ്രതികളുടെ ദൃശ്യങ്ങള്‍ കൈമാറിയിട്ടും വെഞ്ഞാറമൂട് പൊലീസ് നടപടി എടുത്തിട്ടില്ല എന്ന ആരോപണമുണ്ട്.