മേൽനോട്ടത്തിന് എസ്പി, ത്രീ ടയർ സുരക്ഷ എന്നിട്ടും അമൂല്യവസ്തുക്കൾ കാണാതായി, പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച, റിപ്പോർട്ട് മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: ത്രീ ടയർ സുരക്ഷയ്ക്ക് ഇടയിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലും ഡിജിപി നൽകിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. ക്ഷേത്രം ഭരണ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. പൊലീസ് റിപ്പോർട്ട് നിഷേധിച്ച് സർക്കാരിന് കത്ത് കൊടുക്കാൻ സമിതി ആലോചിക്കുന്നുണ്ട്. രാജ്യത്തെ അതീവ സമ്പന്നവും അതീവ സുരക്ഷയുള്ളതും കോടതിയുടെ മേൽനോട്ടത്തിലുമുള്ള ക്ഷേത്രത്തിൽ നിന്ന് അമൂല്യ വസ്തുക്കൾ കാണാതായെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. എസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ ക്ഷേത്രത്തിന്റെ സുരക്ഷ. അറ്റകുറ്റ പണിക്കായി കൊണ്ടു പോകുന്ന അമൂല്യ വസ്തുക്കൾ കാണാതാവുന്നു, ചിലത് തിരികെ മാറ്റി വയ്ക്കുന്നു അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. 
ഇന്റലിജൻസ് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൊട്ടാരം അംഗമായ ആദിത്യ വർമ്മയുമായി ബന്ധമുള്ള ചിലർക്ക് യഥേഷ്ടം രാജകുടുംബത്തിന് പ്രവേശിക്കാനുള്ള പ്രത്യേക വാതിലിലൂടെ ക്ഷേത്രത്തിലേക്ക് പരിശോധനകളില്ലാതെ കയറാനും ഇറങ്ങാനും അടക്കം സാധിക്കുന്നുവെന്നും റിപ്പോർട്ട് വിശദമാക്കിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് തള്ളുന്നതാണ് ക്ഷേത്ര ഭരണ സമിതിയുടെ നിലപാട്. ഇത്തരം പരാതികളില്ലെന്നും അമൂല്യ വസ്തുക്കൾ നഷ്ടമായില്ലെന്നും ക്ഷേത്ര ഭരണ സമിതി വിശദമാക്കിയിരുന്നു.