ത്യാ​ഗത്തിന്റെയും ആത്മസമ‍‌‍‌ർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ​ഗൾഫ് നാടുകളിൽ ഇന്ന് ബലി പെരുന്നാൾ. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പ്രധാന കർമ്മമായ അറഫാ സംഗമത്തിനു ശേഷം ഹാജിമാർ മിനയിലേക്ക് എത്തി തുടങ്ങി. പ്രവാചകൻ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണമായ ജീവിതം അനുസ്മരിച്ചാണ് ഇസ്‌ലാം മതവിശ്വാസികൾ ഈ ദിനം കൊണ്ടാടുന്നത്.

യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുകൂടും. പ്രാർഥനകൾക്ക് ശേഷം പരസ്പരം ആശംസകൾ കൈമാറിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായും പെരുന്നാൾ ആഘോഷങ്ങൾ പുരോഗമിക്കും.