ശ്രീകാര്യം കരിയത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു 68 വയസ്സുകാരനായ ഭാസ്‌കരപിള്ള. ഇന്ന് രാവിലെ സമീപത്തെ മറ്റൊരു നിർമ്മാണ സ്ഥലത്തെത്തിയ തൊഴിലാളികളാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് ദിവസമായി ഭാസ്‌കരപിള്ളയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ജോലി കഴിഞ്ഞ് നിശ്ചിത സമയത്ത് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. സാധാരണയായി ആഴ്ചയിലൊരിക്കൽ മാത്രമാണ് ഭാസ്‌കരപിള്ള ആറ്റിങ്ങലിലെ വീട്ടിലേക്ക് പോയിരുന്നത്.
ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ ജോലിക്കിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.
