വിജയ് ചിത്രം 'ജനനായകൻ' തിയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതി പുറത്ത്

ദളപതി വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ജനനായകൻ' ഒടുവിൽ തിയേറ്ററുകളിലെത്തുന്നു. സെൻസർ ബോർഡുമായുള്ള തർക്കങ്ങളെത്തുടർന്ന് വൈകിയ ചിത്രം 2026 മെയ് 8ന് ലോകമെമ്പാടും റിലീസ് ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം വിജയുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതിന് പിന്നാലെ അദ്ദേഹം പൂർണമായും രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങും.
ഓൺലൈൻ ചോർച്ചയും ബോക്സ് ഓഫീസും‌
കുറച്ചുദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ വിജയുടെ കരിയറിലെ അവസാന സിനിമയായതിനാൽ, ആരാധകരുടെ പിന്തുണയോടെ ചിത്രം വൻ ഓപ്പണിംഗ് നേടുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാട്ടിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഈ ചിത്രം തിരുത്തിക്കുറിക്കുമെന്നും സിനിമാ ലോകം കരുതുന്നു.

രാഷ്ട്രീയ സാഹചര്യങ്ങൾ
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയുടെ രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പിൽ നടത്തുന്ന പ്രകടനം സിനിമയുടെ വിജയത്തെയും ബാധിച്ചേക്കാം. ഒരു നടൻ എന്ന നിലയിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം സിനിമയ്ക്ക് മറ്റൊരു തലത്തിലുള്ള പ്രാധാന്യം കൂടി നൽകുന്നു.
'ജനനായകൻ' സിനിമയെക്കുറിച്ച്
സംവിധാനം എച്ച് വിനോത്.വിജയ് ഒരു മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും എത്തുകയെന്ന് സൂചനയുണ്ട്. ബോബി ഡിയോൾ വില്ലനാകുമ്പോൾ പൂജ ഹെഗ്‌ഡെയാണ് നായിക. മമിത ബൈജു, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

നേരത്തെ 2026 പൊങ്കലിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് 100 കോടിയിലധികം രൂപയുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചിരുന്നു. എന്നാൽ സെൻസർ പ്രശ്നങ്ങൾ കാരണം റിലീസ് നീണ്ടുപോവുകയായിരുന്നു.