ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു, വിടവാങ്ങിയത് സംഗീതലോകത്തെ ഇതിഹാസം

മുംബൈ: ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ(92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് മകൻ ആനന്ദ് ഭോസ്‌ലെയാണ് ഇക്കാര്യം അറിയിച്ചത്. അന്ത്യകർമങ്ങൾ നാളെ വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധയെയും കടുത്ത ക്ഷീണത്തെയും തുടർന്നാണ് ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
സംഗീതലോകത്ത് വിസ്മയം സൃഷ്ടിച്ച് ഭാവഗായികയാണ് വിടവാങ്ങിയത്. 12,000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. രണ്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചു. 2000-ത്തിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. എട്ട് പതിറ്റാണ്ട് സംഗീതലോകത്ത് സജീവമായിരുന്നു ആശ ഭോസ്‌ലെ.
1943-ൽ പുറത്തിറങ്ങിയ മറാത്തി ചിത്രമായ മജ ബാലിന് വേണ്ടി തൻ്റെ ആദ്യ ചലച്ചിത്രഗാനം ആലപിച്ചപ്പോൾ വെറും 10 വയസായിരുന്നു ആശാ ഭോസ്‌ലെയുടെ പ്രായം. ഗായിക ലതാ മങ്കേഷ്കറിന്റെ ഇളയ സഹോദരിയായ ആശാ ഭോസ്‌ലെ, ശർമിള ടാഗോർ, ആശാ പരേഖ്, രേഖ, ഊർമിള മട്ടോണ്ട്കർ, കരിഷ്മ കപൂർ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ നിരവധി നടിമാർക്കായി ആശാ ഭോസ്‌ലെ പാടിയിട്ടുണ്ട്.