ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; അറിയാം പുതിയ വിപണിവില

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. രാവിലെ വില കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും വില താഴേക്ക് പോയത് ആഭരണ പ്രേമികൾക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ്ണവിലയിലും ഇത്ര വലിയ പ്രതിഫലനമുണ്ടാക്കിയത്

ഇന്ന് രാവിലെ പവന് 1120 രൂപ കുറഞ്ഞ സ്വർണ്ണത്തിന്, ഉച്ചയ്ക്ക് ശേഷം വീണ്ടും 1800 രൂപയുടെ കുറവ് കൂടി രേഖപ്പെടുത്തി. ഇതോടെ ഇന്ന് ഒറ്റ ദിവസം കൊണ്ട് മാത്രം ഒരു പവൻ സ്വർണ്ണത്തിന് 2920 രൂപയുടെ ഇടിവാണ് ഉണ്ടായത്. നിലവിൽ 22 കാരറ്റ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,240 രൂപയിലെത്തി. ഒരു ഗ്രാം സ്വർണ്ണത്തിന് 13,655 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.
മറ്റ് വിഭാഗങ്ങളിലെ പവൻ വില നോക്കിയാൽ, 18 കാരറ്റിന് 89,760 രൂപയും, 14 കാരറ്റിന് 69,920 രൂപയും, 9 കാരറ്റിന് 45,080 രൂപയുമാണ് പുതുക്കിയ നിരക്കുകൾ.
വരും ദിവസങ്ങളിലും സ്വർണ്ണവില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. അതിനാൽ വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിലക്കുറവ് പ്രയോജനപ്പെടുത്താം. നിലവിലെ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്നത് ഉചിതമായിരിക്കും. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും വിലയിൽ കൂടുതൽ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കാം.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡ‍ന്റ് ‍ഡോണൾഡ് ട്രംപ് 15 നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ആദ്യം ചർച്ചയക്ക് താൽപര്യമില്ലെന്ന് അറിയിച്ച ഇറാൻ ഇപ്പോൾ പാകിസ്ഥാൻ മുഖേന സന്നദ്ധത അറിയിച്ചിട്ടുണ്ട്.

.