പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്

തൃശൂര്‍: കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടില്‍ വീണ്ടും പാമ്പ്. കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു. അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അനോഷിന് നല്‍കിയിരുന്ന വെന്റിലേറ്ററിന്റെ സഹായം മാറ്റി. അനോഷിന്റെ പേശികള്‍ക്ക് ബലംവെയ്ക്കുകയും അനോഷിനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും ചെയ്തു. അനോഷ് മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസവും ഇതേ വീട്ടില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയായിരുന്നു അന്നും കണ്ടെത്തിയത്. അന്ന് വീട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നിരുന്നു. ഇതിന് ശേഷം അല്‍ജോയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് വീട്ടില്‍ എത്തിച്ചപ്പോഴും പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു.