കെഎസ്ആര്‍ടിസിയുടെ 'വന്ദേഭാരത്' വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റ് മാതൃകയില്‍ ബസ് ഹോസ്റ്റസ്' ഉം ബസില്‍ ഉണ്ടാകും.

പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്‍വീസ്.
മറ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പുണ്ടാവുക. ടിക്കറ്റ് നേരത്തെ റിസര്‍വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷ.