ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും; കുടുംബത്തിന്റെ ആരോപണങ്ങൾ പരിശോധിക്കുമെന്ന് ചിക്ക്മഗളൂരു പൊലീസ്

വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്ക്മഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും. സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടം പൂർത്തിയായാൽ മൃതദേഹവുമായി ഉടൻ തന്നെ കുടുംബം നാട്ടിലേക്ക് തിരിക്കും.ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന തുടരുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് പരിശോധന. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളില്ലെന്നും ചിക്ക്മഗളൂരു എസ്പി ജിതേന്ദ്ര ദയമ വ്യക്തമാക്കി.

നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പത്ത് മിനിറ്റുകൾ കൊണ്ട് അപ്രത്യക്ഷയായ ശ്രീനന്ദയെ കാത്ത്, മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ അമ്മയും അച്ഛനും ബന്ധുക്കളും കാത്തിരുന്നത് മൂന്ന് രാത്രിയും നാല് പകലുമാണ്. 1500 അടി താഴ്ചയിൽ നിന്നാണ് സ്പെഷ്യൽ ടാക്സ് ഫോഴ്സ് അംഗങ്ങൾ മൃതദേഹം കണ്ടെത്തിയത്.