നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടര്‍മാരെത്താന്‍ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സയില്‍ കുടുംബത്തിന് തൃപ്തിയില്ലായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ആരോപിക്കുന്നു. രണ്ട് ദിവസമായി വൈറ്റല്‍സ് നോര്‍മലല്ലായിരുന്നു. നില വഷളായപ്പോള്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ട് ഒന്നര മണിക്കൂര്‍ വൈകിയാണ് എത്തിയത്. പരാതി പറഞ്ഞപ്പോള്‍ കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ അന്ന് തന്നെ ഒമ്പത് പേര്‍ മരിക്കുകയായിരുന്നു.
പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകാരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്നാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാവാം. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
തമിഴ്നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു. സ്‌കൂള്‍ ബസ് ഡ്രൈവറായ നൗഷാദ് അലിയാണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ ആകെ എണ്ണം പത്തായി.
നൗഷാദ് അലിയുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. നൗഷാദിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
നൗഷാദിന്റെ വാരിയെല്ലുകള്‍ പൊട്ടി ശ്വാസകോശത്തില്‍ തറച്ച നിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നിട്ടും അത് വൈകിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബം ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയെങ്കിലും ഡിസ്ചാര്‍ജ് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.
ആശുപത്രി മാറ്റണമെങ്കില്‍ കളക്ടറുടെയോ ഡി.എം.ഒയുടെയോ അനുമതി വേണമെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതിനായി ബന്ധപ്പെട്ടപ്പോള്‍ പരസ്പ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
വാല്‍പ്പാറയില്‍ നിന്ന് മടങ്ങുകയായിരുന്ന വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ച നൗഷാദ് അലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് തന്നെ നാട്ടിലെത്തിച്ച് ഖബറടക്കും. നിലവില്‍ മറ്റു രണ്ടുപേര്‍ കൂടി ചികിത്സയില്‍ തുടരുന്നുണ്ട്.
