മൃതദേഹവുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു.

അടൂര്‍: മൃതദേഹവുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു. സംഭവത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരുക്കേറ്റു. തിരുവനന്തപുരം പേയാട്‌ സ്വദേശി മാര്‍ട്ടിന്‍(58)ന്റെ മൃതദേഹം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക്‌ സംസ്‌കാരത്തിനായി കൊണ്ടു പോകുകയായിരുന്ന ആംബുലന്‍സാണ്‌ അപകടത്തില്‍പ്പെട്ടത്‌.ആംബുലന്‍സ്‌ ഡ്രൈവര്‍ എറണാകുളം സ്വദേശി സച്ചു, അന്തരിച്ച മാര്‍ട്ടിന്റെ ബന്ധു ജാസ്‌മിന്‍, കാര്‍ ഡ്രൈവര്‍ അടൂര്‍ മൂന്നാളം സ്വദേശി അമല്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാവിലെ 11.50-ന്‌ അടൂര്‍ ബൈപ്പാസില്‍ അല്‍തമാറിന്‌ സമീപം വച്ചാണ്‌ സംഭവം. എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്നു ആംബുലന്‍സും ഏനാത്ത്‌ ഭാഗത്തു നിന്നും ഹൈസ്‌കൂള്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാറുമാണ്‌ കൂട്ടിയിടിച്ചത്‌.

അപകടമുണ്ടാക്കിയ കാര്‍ പിറകില്‍ വന്ന മറ്റൊരു കാറിലിടിച്ചാണ്‌ നിന്നത്‌. ആംബുലന്‍സ്‌ റോഡരികിലെ വഴിവിളക്ക്‌ സ്‌ഥാപിച്ച തൂണിലും ഇടിച്ചു നിന്നു. അപകടമുണ്ടാക്കിയ കാറിന്‌ മുന്‍പില്‍ പോയ കാര്‍ വേഗത കുറച്ചപ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിച്ചതാണ്‌ അപകട കാരണം.

കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്ന്‌ ദൃസാക്ഷികള്‍ പറഞ്ഞു. എറണാകുളത്ത്‌ സ്വകാര്യ ആശുത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മാര്‍ട്ടിന്‍ വെള്ളിയാഴ്‌ചയാണ്‌ മരിച്ചത്‌. തുടര്‍ന്ന്‌ മൃതദേഹം ശനിയാഴ്‌ച വൈകീട്ട്‌ മൂന്നിന്‌ തിരുവനന്തപുരം പേയാട്‌ ഭാഗത്തെ പള്ളിയില്‍ സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുകയായിരുന്നു. പരേതന്റെ മറ്റു ബന്ധുക്കള്‍ മറ്റൊരു വാഹനത്തില്‍ ആംബുലന്‍സിന്‌ പുറകില്‍ വരുന്നുണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്ന്‌ ആംബുലന്‍സില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന മൊബൈല്‍ മോര്‍ച്ചറിയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചു.

തുടര്‍ന്ന്‌ അടൂരില്‍ നിന്നും മറ്റൊരു ആംബുലന്‍സ്‌ വരുത്തി അതിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ ഒരു മണിയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോയി.