പോലീസ്ആസ്ഥാനത്തിന് മുന്നിൽ അടി പൊരിഞ്ഞ അടി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിശാഖിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ എന്ന പൊലീസുകാരനെതിരെ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി.

ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ്റെ അമ്മയുടെ കാർ റോഡരികിൽ പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ് ഈ കാർ അവിടെനിന്നും മാറ്റിയിടാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് കിരണിനെ പ്രകോപിപ്പിക്കുകയും വാക്കുതർക്കത്തിലേക്കും പിന്നീട് കൈയേറ്റത്തിലേക്കും നീങ്ങുകയുമായിരുന്നു.

പൊലീസ് ആസ്ഥാനം പോലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയ്ക്ക് മുന്നിൽ പൊലീസുകാർ പരസ്യമായി ഏറ്റുമുട്ടിയത് സേനയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. മർദ്ദനമേറ്റ വിശാഖ് ഉടൻ തന്നെ മ്യൂസിയം സ്റ്റേഷനിലെത്തി കിരണിനെതിരെ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.

നഗരമധ്യത്തിൽ പട്ടാപ്പകൽ നടന്ന ഈ സംഭവത്തിന് നിരവധി നാട്ടുകാർ ദൃക്സാക്ഷികളായി. ക്രമസമാധാനം പാലിക്കേണ്ടവർ തന്നെ പൊതുമധ്യത്തിൽ അച്ചടക്കം ലംഘിച്ചത് ഗൗരവകരമായ വിഷയമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.