കടയ്‌ക്കല്‍ കുമ്മിള്‍ പുള്ളിപ്പച്ച തടത്തരികത്തുവീട്ടില്‍ ഷാജഹാന്റെ ഭാര്യ റംലാബീവിയെ (40) മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. ചടയമംഗലം പോരേടം ചരുവിള പുത്തൻവീട്ടില്‍ നവാസിനെയാണ് (44) കൊട്ടാരക്കര അഡീഷണല്‍ സെഷൻസ് ജഡ്‌ജി ടി ആർ റീനാദാസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വർഷം അധിക തടവുശിക്ഷ അനുഭവിക്കണം. കേസിലെ ഒന്നാംപ്രതി ഷാജഹാൻ (60), മൂന്നാം പ്രതി ചടയമംഗലം മേടയില്‍ റാണി മൻസിലില്‍ അജി (43), പുള്ളിപ്പച്ച സലീനാ മൻസിലില്‍ ഷംസീർ (44) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.
2019 ഫെബ്രുവരി 24നായിരുന്നു സംഭവം. ഷാജഹാനുമായി പിണങ്ങിക്കഴിഞ്ഞിരുന്ന റംലീബീവിയും മക്കളും കൊട്ടാരക്കര കുടുംബകോടതി അദാലത്തിലെ തീർപ്പിനെത്തുടർന്നാണ് ഷാജഹാന്റെ വീട്ടില്‍ താമസം ആരംഭിച്ചത്. ഭാര്യയെ സംശയിച്ചിരുന്ന ഷാജഹാൻ ഇവരെയും മക്കളെയും വീട്ടില്‍ നിന്ന് ഒഴിവാക്കാൻ പലതവണ ശ്രമിച്ചിരുന്നു. തന്റെ എതിർപ്പ് അവഗണിച്ച് വീട്ടില്‍ തുടർന്ന റംലാബീവിയെ കൊലപ്പെടുത്താൻ ഷാജഹാൻ ഗൂഢാലോചന നടത്തുകയും ഷംസീർ വഴി നവാസിന് ക്വട്ടേഷൻ നല്‍കുകയും ചെയ്‌തു. തുടർന്ന് രാത്രി നവാസും അജിയും ഷാജഹാന്റെ വീട്ടിലെത്തി. ആറും 12ഉം വയസുള്ള മക്കളോടൊപ്പം ഹാളില്‍ ടിവി കണ്ടുകൊണ്ടിരുന്ന റംലാബീവിയെ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം നവാസ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയും ക്വട്ടേഷനും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തെളിവുകളുടെ അഭാവത്തിലാണ് മറ്റ് മൂന്ന് പ്രതികളെയും വെറുതേവിട്ടത്. 36 സാക്ഷികളുണ്ടായിരുന്ന കേസില്‍ പത്ത് തൊണ്ടിമുതലും കോടതി പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകൻ ഡി എസ് സോനു ഹാജരായി.
