വിനോദയാത്രയ്ക്കിടെ വാൽപ്പാറയിൽ ഉണ്ടായ ഭീകര അപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി.

വിനോദയാത്രയ്ക്കിടെ വാൽപ്പാറയിൽ ഉണ്ടായ ഭീകര അപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി. പൊള്ളാച്ചി ആശുപത്രിയിൽ അർധരാത്രി 12 മണിക്ക് ആരംഭിച്ച പോസ്റ്റുമോർട്ടം പുലർച്ചെ 4 മണിയോടെ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങളുമായി ആംബുലൻസുകൾ പുറപ്പെട്ടതും തമിഴ്നാട് പൊലീസിന്റെ അകമ്പടിയോടെ കേരള അതിർത്തി കടന്നതുമാണ്. രാവിലെ 8.30ഓടെ മൃതദേഹങ്ങൾ പാങ്ങ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനം നടത്തും.

മരണപ്പെട്ടവരുടെ സംസ്കാര ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. പ്രധാന അധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്ത് നടക്കും. ആശയുടെ സംസ്കാരം വീട്ടുവളപ്പിൽ നടക്കും. മജീദ്-റുഖിയ ദമ്പതികളുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിൽ, റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും, സുഹറയും മകൻ ഹിഷാമും ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിലും നടക്കും.

അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ — ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫായിസ് (22), നൗഷാദ് (39) — കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. 48 മണിക്കൂറിന് ശേഷം മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ മറ്റൊരു 11കാരിയായ മസ്‌നീൻ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് 5.20ഓടെ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വച്ച് മിനിവാൻ നിയന്ത്രണം വിട്ട് ഏകദേശം 300 അടി താഴ്ചയിലേക്ക് പതിച്ചതാണ് അപകടം. പലവട്ടം മറിഞ്ഞ വാഹനം പൂർണമായും തകർന്നു. പാങ്ങ് എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.