സന്തോഷം ആര്‍ക്ക്? പോളിംഗ് 80 ശതമാനം കടന്ന് കോഴിക്കോടും പാലക്കാടും

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും, ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 1987-ന് ശേഷമുള്ള ഏറ്റവും വലിയ പോളിംഗ് ശതമാനമാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 80 ശതമാനത്തിലേറെ പോളിംഗ്. 
തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം സാക്ഷ്യം വഹിച്ചത് കനത്ത പോളിംഗിന്. സംസ്ഥാനത്ത് രാത്രി 9 മണി വരെ ആകെ 78.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് ജില്ലകളില്‍ 80 ശതമാനത്തിലധികം പോളിംഗ് തെളിഞ്ഞു. കോഴിക്കോട് ജില്ല (81.23) ആണ് പോളിംഗ് ശതമാനത്തില്‍ മുന്നില്‍. പാലക്കാട് (80.51) ആണ് എണ്‍പത് ശതമാനം പോളിംഗ് പിന്നിട്ട മറ്റൊരു ജില്ല. എറണാകുളം ജില്ല എണ്‍പതിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്ക് വരുമ്പോള്‍ മാറ്റങ്ങള്‍ വരാം. എന്തായാലും, ഇത്തവണ സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം 1987-ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണ്.

80 ശതമാനം പോളിംഗ് നടന്ന തെരഞ്ഞെടുപ്പുകൾ

സംസ്ഥാനത്ത് ഇത്തവണ കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോഴും ആകെ പോളിംഗ് ശതമാനം 80 കടക്കുമെന്ന് ഉറപ്പായിട്ടില്ല. 1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം ആയിരുന്നു 1987-ലെ പോളിംഗ് നില. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 മാത്രമായിരുന്നു.

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയിലുള്ള ആകെ വോട്ടര്‍മാരുടെ എണ്ണം 2 കോടി 71 ലക്ഷമായിരുന്നു. എസ്ഐആറിന് ശേഷമുള്ള കണക്കുകളാണിത്.



,