കൊല്ലത്ത് പോക്സോ കേസ് പ്രതിക്ക് 75 വർഷം കഠിനതടവും 4,10, 000 രൂപ പിഴയും

കൊല്ലം: ബന്ധുവായ 11കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 75 വർഷം കഠിന തടവ്. കൊല്ലം പരവൂർ പൊഴിക്കരച്ചേരിയിൽ കൂനന്റഴികം വീട്ടിൽ വിനീതിനെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷിച്ചത്. പൊഴിക്കര ക്ഷേത്രത്തിലെ അവസാന ഉത്സവദിവസം ബന്ധുവായ ആൺകുട്ടിയെ ക്ഷേത്രത്തിന്റെ പിന്നിലെത്തിച്ചായിരുന്നു പീഡനം. കടൽക്കരയിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനവും ലൈംഗിക പീഡനവും പ്രതിനടത്തുകയായിരുന്നു. തടവിന് പുറമേ 4 ലക്ഷത്തി 10, 000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ തുക ഒടുക്കിയില്ലെങ്കിൽ 25 മാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണം. 

പിഴ തുകയിലെ 2 ലക്ഷം രൂപ അതി ജീവതനു നൽകാനും വിധിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വിവിധ വകുപ്പുകളിൽ ആയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. പരവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ ജെഎസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.