തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പൊള്ളലേറ്റു. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്. തൃശ്ശൂർ പൂരത്തിനുള്ള ഒരുക്കത്തിനിടെയാണ് ഇവിടെ അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്.
തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
