ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്, ഡല്‍ഹിയുടെ റണ്‍മലക്ക് മുന്നിലും വീഴാതെ പഞ്ചാബ്, ജയം 7 പന്ത് ബാക്കി നിര്‍ത്തി

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിംഗുമായി പഞ്ചാബ് കിങ്‌സ്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 263 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 7 പന്തുകൾ ബാക്കിനിൽക്കെ 6 വിക്കറ്റിന് മറികടന്നാണ് പഞ്ചാബ് റെക്കോർഡ് ജയം കുറിച്ചത്. 

2024-ൽ കൊൽക്കത്തയ്‌ക്കെതിരെ 261 റൺസ് ചേസ് ചെയ്ത് നേടിയ സ്വന്തം റെക്കോർഡാണ് പഞ്ചാബ് ഇന്ന് ഡൽഹിയിൽ തകർത്തത്.

 പ്രിയന്‍ഷ് ആര്യ (43), പ്രഭ്സിമ്രന്‍ സിങ് (76), ശ്രേയസ് അയ്യര്‍ (71 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. 

ഓപ്പണിങില്‍ 126 റണ്‍സാണ് പഞ്ചാബ് നേടിയത്. പ്രിയന്‍സ് ആര്യയുടെ വിക്കറ്റിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണെങ്കിലും ശ്രേയസ് അയ്യര്‍– നെഹല്‍ വഡേര കൂട്ടുകെട്ട് 56 റണ്‍സ് ചേര്‍ത്തു. ശശാങ് സിങുമായി 64 റണ്‍സ് കൂട്ടുകെട്ടും ശ്രേയസ് അയ്യരുണ്ടാക്കി. 10 പന്തില്‍ 19 റണ്‍സാണ് ശശാങ് സിങിന്‍റെ സമ്പാദ്യം. 

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 265 റണ്‍സെടുത്തു. 67 പന്തില്‍ 152 റണ്‍സ് അടിച്ചുകൂട്ടിയ കെ.എല്‍.രാഹുലാണ് ഡല്‍ഹിയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ക്രിസ് ഗെയിലിനും ബ്രണ്ടന്‍ മക്കല്ലത്തിനും ശേഷം ഐപിഎലില്‍ 150ന് മുകളില്‍ സ്കോര്‍ നേടുന്ന താരമായി രാഹുല്‍. കരിയറിലെ ആറാം ഐപിഎല്‍ സെഞ്ചുറിയാണ്. ട്വന്റി 20യില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോറാണ് രാഹുല്‍ നേടിയത്.