ആര്‍ട്ടെമിസ് 2 ദൗത്യം വിജയം; ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം സംഘം ഭൂമിയില്‍ തിരിച്ചെത്തി

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യനെ ചന്ദ്രന് അരികിലെത്തിച്ച നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. പത്ത് ദിവസം നീണ്ടുനിന്ന ചാന്ദ്രയാത്രയ്ക്ക് ശേഷം നാല് ബഹിരാകാശ സഞ്ചാരികളടങ്ങുന്ന സംഘം ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 5.37-ന് ഭൂമിയില്‍ തിരിച്ചെത്തി. പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്താണ് പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഏപ്രില്‍ 2-ന് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ഏപ്രില്‍ 6-ന് ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് ഈ സംഘം സ്വന്തമാക്കി.

ഏപ്രില്‍ 7-ന് നടന്ന ലൂണാര്‍ ഫ്‌ലൈബൈയ്ക്കിടെ ചന്ദ്രോപരിതലത്തിന് 6545 കിലോമീറ്റര്‍ വരെ അടുത്തെത്താന്‍ ഒറൈണ്‍ പേടകത്തിന് സാധിച്ചു. ചന്ദ്രന്റെ മറുഭാഗത്തുകൂടെ സഞ്ചരിച്ചപ്പോള്‍ 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും, നിശ്ചയിച്ച പ്രകാരം ദൗത്യം മുന്നോട്ട് നീങ്ങി. ചന്ദ്രനിലെ അതിഭീമാകാരമായ ഓറിയന്റലെ ബേസിന്‍ ഗര്‍ത്തം സഞ്ചാരികള്‍ നേരിട്ട് നിരീക്ഷിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്ന ‘ആര്‍ട്ടെമിസ് 3’ ദൗത്യത്തിന് മുന്നോടിയായി ഒട്ടേറെ പരീക്ഷണങ്ങളാണ് ഈ യാത്രയില്‍ നടന്നത്. ലേസര്‍ ആശയവിനിമയ സംവിധാനങ്ങളുടെ പരിശോധന. ബഹിരാകാശ വികിരണങ്ങള്‍ മനുഷ്യകോശങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയാനുള്ള ‘ഓര്‍ഗന്‍ ഓണ്‍ ചിപ്പ്’ പരീക്ഷണം. ഒറൈണ്‍ പേടകത്തിന്റെ നിയന്ത്രണ സംവിധാനങ്ങളുടെയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും കാര്യക്ഷമത പരിശോധിക്കല്‍.
കടലിലിറങ്ങിയ പേടകത്തില്‍ നിന്നും നാല് സഞ്ചാരികളെയും സുരക്ഷിതമായി ലൈഫ് ബോട്ടുകളിലേക്ക് മാറ്റി. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതികള്‍ക്ക് ആര്‍ട്ടെമിസ് 2-ന്റെ വിജയം വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്