കണ്ണുനീർ കടലായി ചെറുന്നിയൂർ; ബംഗളൂരുവിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് നാടിന്റെ പ്രിയപ്പെട്ട അശ്വിൻ...

വർക്കല  പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ചിറകിലേറി പറക്കേണ്ട പ്രായത്തിൽ, വിധി തട്ടിയെടുത്തത് ഒരു നാടിന്റെയാകെ പ്രിയപ്പെട്ടവനെയാണ്. കർണാടകയിലെ ഹോസ്‌കോട്ടിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ, വർക്കല ചെറുന്നിയൂർ സ്വദേശിയായ പതിനേഴുകാരൻ അശ്വിൻ എ. നായർ വിടവാങ്ങി എന്ന വാർത്ത വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ബംഗളൂരുവിൽ ഉദ്യോഗസ്ഥയായ മാതാവിനൊപ്പം താമസിച്ച് പഠിക്കുകയായിരുന്ന അശ്വിനും അഞ്ച് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചിരിച്ചുല്ലസിച്ച് യാത്ര തിരിച്ച ആ ആറ് കൂട്ടുകാരെയും മരണം ഒരേ നിമിഷം കവർന്നെടുത്തു എന്നത് നൊമ്പരമുണർത്തുന്ന യാഥാർത്ഥ്യമാണ്.

ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ (ശ്രീവിലാസം) ടി.എസ്. അജിത്തിന്റെയും സ്മിത നായരുടെയും മകനാണ് അശ്വിൻ. പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിന്റെ അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തിന്റെയാകെ താളം തെറ്റിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ജന്മനാട്ടിലെ വീട്ടുവളപ്പിൽ അശ്വിന് വിട നൽകും. ആ നിഷ്കളങ്കമായ പുഞ്ചിരി ഇനി ഓർമ്മകളിൽ മാത്രം...

മൃതിയടഞ്ഞ ആറ് വിദ്യാർത്ഥികൾക്കും കണ്ണീരോടെ പ്രണാമം. ആ കുടുംബങ്ങളുടെ വേദനയിൽ നമുക്കും പങ്കുചേരാം.