കൗമാരക്കാർക്കിടയിലെ കൊറിയൻ ഭ്രമം തടയാൻ പൊലീസ് ബോധത്കരണത്തിന്

കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാകുന്ന കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും അതുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യാന്‍ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ കാമ്പെയിന്‍ സംഘടിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്.

കെ-പോപ് സംഗീതം, കൊറിയന്‍ വെബ് സീരീസുകള്‍, സിനിമകള്‍ തുടങ്ങിയവയോടുള്ള അമിതമായ ആഭിമുഖ്യം കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി പൊലീസ് വിലയിരുത്തുന്നു. കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി തേടിപ്പോകാനുമുള്ള താല്‍പര്യവും കൂടിവരുന്നു. ഈ പ്രവണത മുതലെടുത്ത് ഓണ്‍ലൈനില്‍ ഉള്‍പ്പെടെ ചതിക്കുഴികളൊരുക്കുന്നവരും സജീവമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റുഡന്റ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ കാമ്പെയിന്‍ നടപ്പാക്കാനാണ് തീരുമാനം. സൈബര്‍ പൊലീസ് സംഘത്തെയും ഇതിനായി വിനിയോഗിക്കും. പരീക്ഷാകാലമായതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

കൗമാരക്കാര്‍ക്കിടയിലെ കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുകയുമാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് എറണാകുളം റൂറല്‍ എസ്.പി. കെ.എസ്. സുദര്‍ശന്‍ വ്യക്തമാക്കി.

അതേസമയം, ആദിത്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സംഗീതരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് ജീവന്‍ വെടിയുകയാണെന്ന് ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.