വിഴിഞ്ഞം ഭക്ഷ്യവിഷബാധ കേസ്; അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ

കൊല്ലം: കൊല്ലം നിലമേലില്‍ ഭക്ഷ്യവിഷബാധ മൂലം രണ്ട് പേര്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അടപ്പിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തി. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് നിയമാനുസൃത അനുമതിയില്ലെന്നും സ്ഥാപനത്തിന് ആവശ്യമായ ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞം തീരത്ത് പ്രവര്‍ത്തിക്കുന്ന 14 ഹോട്ടലുകളില്‍ 12 എണ്ണം ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരവും പുറത്തുവന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ഹോട്ടല്‍ പൊലീസ് അടപ്പിച്ചു. മരിച്ച റഷീദ ബീവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സംശയിക്കപ്പെടുന്നുണ്ടെങ്കിലും, മരുമകന്‍ ഷാജിയുടെ റിപ്പോര്‍ട്ടില്‍ അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇരുവരുടെയും ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചതിനും രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിനും ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. റഷീദ ബീവിയുടെ മകള്‍ സജിമോള്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബം ഭക്ഷണം കഴിച്ചുവെന്ന് ആരോപിക്കുന്ന ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും വൃത്തിഹീന സാഹചര്യമോ പഴകിയ ഭക്ഷണമോ കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുകയാണ്