ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ നിലവിളിച്ചും ടിവികൾ തല്ലിത്തകർത്തും പാക് ആരാധകർ

ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രതിഷേധം ശക്തം. പാകിസ്ഥാനിലെ പ്രമുഖ യൂട്യൂബർമാരടക്കമുള്ള ആരാധകർ ദേശീയ ടീമിന്റെ നാണംകെട്ട പ്രകടനത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മത്സരത്തിന് മുൻപുള്ള പാകിസ്ഥാന്റെ വീരവാദം തിരിച്ചടിച്ചെന്ന് യൂട്യൂബർ ആഘ മുസ്തഫ ഹസ്സൻ മത്സരത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. "മത്സരത്തിന് മുൻപ് നിങ്ങൾ ഒരുപാട് സംസാരിച്ചു, അതിനുപകരം കളി ബഹിഷ്കരിച്ചിരുന്നെങ്കിൽ കുറഞ്ഞപക്ഷം നിങ്ങളുടെ അന്തസ്സെങ്കിലും നിലനിന്നേനെ" എന്ന് അദ്ദേഹം പരിഹസിച്ചു.
നിലവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു പോരാട്ടമേ നടക്കുന്നില്ലെന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ പരാമർശം ശരിയാണെന്ന് മറ്റൊരു ഇൻഫ്ലുവൻസറായ ലൈബ അബ്ബാസിയും ശരിവെച്ചു. ഇന്ത്യ മറ്റൊരു തലത്തിലാണ് കളിക്കുന്നതെന്നും അവരുടെ സ്ഥിരതയ്‌ക്കോ മികവിനോ ഒപ്പമെത്താൻ പാകിസ്ഥാനായില്ലെന്നും ഇൻഫ്ളുവൻസർ സമ്മതിച്ചു.
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ തകർന്നടിഞ്ഞതോടെ ആരാധകർ നിരാശയോടെ കളി കഴിയുന്നതിന് മുൻപേ ഗാലറി വിട്ടുപോയിരുന്നു. 15.3 ഓവറിൽ 97 റൺസിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് പാകിസ്താൻ കൂപ്പുകുത്തിയതോടെ പലരും സ്റ്റേഡിയം വിട്ടു. ഒടുവിൽ 61 റൺസിന് പാകിസ്ഥാൻ പരാജയപ്പെട്ടതോടെ സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകർ രോഷം പ്രകടിപ്പിച്ചു.

തോൽവിക്ക് പിന്നാലെ പാക് ആരാധകൻ സ്വന്തം ടെലിവിഷൻ തല്ലിത്തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യ വീണ്ടും പാകിസ്ഥാനെ തോൽപ്പിച്ചതിലുള്ള നിരാശയിലാണ് താൻ ടിവി തകർത്തതെന്ന് അദ്ദേഹം കുറിച്ചു. മറ്റൊരു സംഭവത്തിൽ പാകിസ്ഥാന്റെ തകർച്ചയിൽ മനംനൊന്ത് ഒരു കൂട്ടം ആളുകൾ ടിവിക്ക് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. താൻ പൂർണ്ണമായും തകർന്നുപോയെന്നും നാണക്കേട് കൊണ്ട് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും ഇതേ ആരാധകൻ പിന്നീട് പറഞ്ഞു.
മത്സരം കഴിഞ്ഞ് സ്റ്റേഡിയത്തിന് പുറത്ത് പൊട്ടിക്കരയുന്ന പാക് ആരാധകരുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഒരു പോരാട്ടം എങ്കിലും കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരാജയം പതിവ് രീതിയായി മാറിയെന്ന് ഒരു ആരാധകൻ എഎൻഐയോട് (ANI) പറഞ്ഞു. ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും മറുപടി നൽകാൻ തങ്ങൾക്കാകുന്നില്ലെന്നും ഇന്ത്യയുടേത് മികച്ച പ്രകടനമാണെന്നും അദ്ദേഹം സമ്മതിച്ചു. ബാബർ അസമിനെ എല്ലാവരും 'രാജാവ്' എന്ന് വിളിക്കുന്നുണ്ടെങ്കിൽ അദ്ദേഹം വിരാട് കോലിയെപ്പോലെ പ്രകടനം കാഴ്ചവെക്കണമെന്നും അല്ലെങ്കിൽ ടീമിൽ തുടരാൻ അദ്ദേഹം അർഹനല്ലെന്നും മറ്റൊരു ആരാധകൻ ആഞ്ഞടിച്ചു. 140 റൺസ് പോലും പിന്തുടരാൻ കഴിയാത്ത പാകിസ്ഥാനെക്കാൾ ദശലക്ഷം മടങ്ങ് മികച്ചതാണ് ഇന്ത്യൻ ടീമെന്നും ആരാധകർ അഭിപ്രായപ്പെട്ടു.