കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര്‍ ആശുപത്രിയില്‍

മലപ്പുറം: വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ബാലിക കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ലസ്‌നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്‌നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് തികിത്സയും നല്‍കിയിരുന്നു.

ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്‌ന കുഴഞ്ഞവീണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ലസ്‌നയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം തന്നെയാണ് ഇവര്‍ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവര്‍ കഴിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.