ഭാര്യയെ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്ത മനോവിഷമത്തിൽ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി

കൊല്ലം: അഞ്ചലിൽ ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്ത മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര റഫീഖ് മൻസിലിൽ റഫീഖാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റഫീഖിനു 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. മുൻപും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്.
ഫെബ്രുവരി 16 തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചലിൽനിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസിൽ നിന്നു കുഞ്ഞിന്റെ മുക്കാൽ പവൻ വരുന്ന സ്വർണ കൊലുസ് സബീന മോഷ്ടിക്കുകയായിരുന്നു. കൊലുസ് നഷ്ടപ്പെട്ട വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരെ അറിയിക്കുകയും അവർ പോലീസിനെ അറിയിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസിന് സബീനയിൽ സംശയം തോന്നിയതിനാൽ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സബീന ഇതിനുമുൻപും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം അഞ്ചലിൽ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച സബീനയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു.