കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധം; ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ആദ്യ മണിക്കൂറുകളില്‍ തന്നെ കേരളത്തില്‍ ജനജീവിതം വലിയതോതില്‍ തടസ്സപ്പെട്ടു.

പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പത്തോളം ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി എന്നിവ സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ‘ഡയസ്നോണ്‍’ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ഒഴിവാക്കും.

ആശുപത്രികള്‍, പത്രം, പാല്‍, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.