വിജയ് നായകനായ ചിത്രം 'ജനനായകന്‍' സംബന്ധിച്ച സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.

വിജയ് നായകനായ ചിത്രം 'ജനനായകന്‍' സംബന്ധിച്ച സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെ ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പിന്‍വലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ അവസാനിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് കഴിയും.

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിറ്റ് ഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യത്തോടെയാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയന്‍ സുബ്രഹ്‌മണ്യന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി കോടതിക്ക് കത്ത് നല്‍കി. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒന്‍പതിന് പൊങ്കല്‍ റിലീസായി എത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അത് റദ്ദാക്കിയിരുന്നു. വീണ്ടും നിയമപോരാട്ടം തുടര്‍ന്നാല്‍ റിലീസ് കൂടുതല്‍ വൈകുമെന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ച് വിഷയം സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് വിട്ടുനല്‍കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.