വിവാഹ സദ്യയ്ക്ക് പപ്പടം കിട്ടിയില്ല; ഇത്തവണ കൂട്ടത്തല്ല് തിരുവനന്തപുരത്ത്

ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമൺകരയിൽ വിവാഹസൽക്കാരത്തിനിടെ പപ്പടത്തിന്റെ പേരിൽ കയ്യാങ്കളി. വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലുണ്ടായ തർക്കം ഒടുവിൽ വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സദ്യ വിളമ്പുന്നതിനിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി തുടങ്ങിയ ചെറിയ വാക്കേറ്റമാണ് കൂട്ടത്തല്ലിലേക്ക് നയിച്ചത്.
ഹാളിനുള്ളിൽ കസേരകൾ വലിച്ചെറിയുന്നതിന്റെയും പരസ്പരം ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ മാറനല്ലൂർ, നരുവാമൂട് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ, പിന്നീട് ഇരുവിഭാഗവും പരാതിയില്ലെന്ന് അറിയിച്ചതോടെ പോലീസ് കേസ് എടുക്കാതെ മടങ്ങുകയായിരുന്നു.
സമാനമായ രീതിയിൽ പപ്പടത്തിന്റെ പേരിൽ വിവാഹവീടുകളിൽ തല്ലുണ്ടാകുന്നത് ഇതാദ്യമല്ല. മുൻപ് കൊല്ലത്തും ഹരിപ്പാടും സദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി വലിയ സംഘർഷങ്ങൾ നടന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ കോട്ടയം നാട്ടകത്തും പപ്പടം വില്ലനായതിനെത്തുടർന്ന് അതിഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.