നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
ഡോക്ടറെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് കുഞ്ഞിന്റെ കുടുംബം പ്രതിഷേധിക്കുകയാണ്. ബിന്ദു സുന്ദറിനെ പുറത്താക്കാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലാണ് കുടുംബം. ഇനി ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകരുത് എന്നും കുടുംബം പറയുന്നു. ഡോക്ടറുടെ പിഴവ് കാരണം തങ്ങളുടെ കുഞ്ഞ് എന്ന സ്വപ്നമാണ് നഷ്ടമായത് എന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയും പ്രതിഷേധം തുടർന്നു. പിന്നാലെ DMO, ആരോഗ്യവകുപ്പ് ഡയറക്ടർ തുടങ്ങിയവർ അർദ്ധരാത്രിയോടെ ആശുപത്രിയിൽ എത്തി. ആരോപണവിധേയയായ ഡോക്ടർക്കെതിരെ DMO ക്ക് മുൻപും സമാന പരാതികൾ ലഭിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രസവ ശാസ്ത്രക്രിയക്കിടെ തിരുവനന്തപുരം പാലോട് സ്വദേശിയായ നിരഞ്ജനയുടെ കുഞ്ഞ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽവെച്ച് മരണപെട്ടത്. ഇതിനെതിരെയാണ് ഡോക്ടറിന്റെ വീഴ്ച്ച ചൂണ്ടികാണിച്ചുകൊണ്ട് പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്.