മാസപ്പിറവി ദൃശ്യമായില്ല, കേരളത്തില്‍ റമദാന്‍ വ്യാഴാഴ്ച മുതൽ


കോഴിക്കോട്: കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാൽ ഖാദിമാർ സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച വ്രതമാരംഭിക്കുമെന്ന് സാദിഖലി തങ്ങളും പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും അറിയിച്ചു.ശഅബാന്‍ 29 (ഇന്ന് ചൊവ്വ) റമദാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി.മുഹമ്മദ് ഫൈസി എന്നിവരും പ്രതികരിച്ചു.

ശഅബാന്‍ 29 ഇന്ന് റമദാന്‍ മാസപ്പിറവി കാണുകയാണെങ്കില്‍ വിളിച്ചറിയിക്കണമെന്ന് സംയുക്ത ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു. മാസപ്പിറ കാണുന്നതിനായി കോഴിക്കോട്, കടലുണ്ടി, പൊന്നാനി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.