നാലാം ജയത്തിനായി നെത്തർലൻണ്ടിന് എതിരെ ഇന്ത്യ., കളി ഇന്ന് രാത്രി 7ന്

ആദ്യ മൂന്ന് മല്‍സരങ്ങളിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം സൂപ്പര്‍ എട്ടിലേക്കുള്ള ഒരുക്കം ഗംഭീരമാക്കാന്‍ ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന്. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രിയങ്കത്തിലെ പ്രതിയോഗികള്‍ നെതര്‍ലന്‍ഡ്സ്. സമ്മര്‍ദ്ദം തെല്ലുമില്ലാതെയാണ് സുര്യകുമാര്‍ യാദവും സംഘവും ഇന്നിറങ്ങുന്നത്. ആരാധകരുടെ ചോദ്യം ടീമില്‍ വല്ല മാറ്റങ്ങളുമുണ്ടാവുമോ എന്നതാണ്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഫോമിലായതിനാല്‍ അദ്ദേഹത്തിന് വിശ്രമം നല്‍കി അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു സാംസണ് അവസരം നല്‍കുമെന്ന സാമുഹ്യമാധ്യമ ചര്‍ച്ചയില്‍ പ്രസക്തിയില്ലെന്നാണ് ടീം നല്‍കുന്ന സൂചന. 

മോയിത്രയിലെ ട്രാക്ക് സ്പിന്നിനെ അനുകൂലിക്കുമെന്നിരിക്കെ കുല്‍ദീപ് യാദവ് തുടരുമ്പോള്‍ അര്‍ഷദിപ് സിംഗ് പുറത്ത് തന്നെ ഇരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ഡച്ച് സംഘത്തിന് നേരിയ പ്രതീക്ഷയുള്ളത് ഈ മത്സരത്തിന് മുമ്പ് നടക്കുന്ന പാക്കിസ്താന്‍-നമീബിയ അങ്കമാണ്. ഇതില്‍ നമീബിയ ജയിച്ചാല്‍ ഡച്ചുകാര്‍ക്ക് ചെറിയ സാധ്യതയുണ്ട്. പക്ഷേ ഇന്ത്യയെ തോല്‍പ്പിക്കാന്‍ മാത്രമുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഗ്രൂപ്പ് എ-യില്‍ ഇന്ത്യ മാത്രമാണ് നിലവില്‍ സൂപ്പര്‍ എട്ട് ഉറപ്പാക്കിയത്. പാക്കിസ്താന്‍ ഇന്ന് നമീബിയക്കെതിരെ കളിക്കുന്നുണ്ട്. ഈ മത്സരത്തില്‍ ജയിച്ചാല്‍ അവരും സൂപ്പര്‍ എട്ടിലെത്തും.