ക്രിസ്മസ് ബംപറിന്റെ 20 കോടി നൽകുന്നത് തടഞ്ഞ് ഹൈക്കോടതി: ടിക്കറ്റിന്റെ പകർപ്പ് മുദ്രവച്ച കവറിൽ സമർപ്പിക്കണം.

റിട്ട. എ.എസ്ഐക്ക് ക്രിസ്മസ്–പുതുവത്സര ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയിൽ അപ്രതീക്ഷിത സംഭവങ്ങൾ. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സമ്മാനത്തുകയായ 20 കോടി രൂപ നൽകുന്നത് തടഞ്ഞു വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മാത്രമല്ല, സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ പകർപ്പും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് സമർപ്പിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കാനും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിനു നിർദേശം നൽകി. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടുവെന്നു കാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ.സജിമോൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

ക്രിസ്മസ് – പുതുവത്സര ലോട്ടറിയുടെ നറുക്കെടുപ്പ് ജനുവരി 24നായിരുന്നു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ ആരാണ് ഈ ടിക്കറ്റ് എടുത്തത് എന്ന കാര്യം പുറത്തു വന്നിരുന്നില്ല.കാഞ്ഞിരപ്പള്ളിയിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്ന വിവരം മാത്രമാണ് പുറത്തു വന്നത്. ഇതോടെയാണ് ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെട്ട അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ക്ക് തുടക്കമാകുന്നത്. ട്രാവൽ സർവീസ് നടത്തുന്ന സജിമോന് ജനുവരി 10ന് ശബരിമലയിലേക്ക് ആന്ധ്രയില്‍ നിന്നുള്ള ഭക്തരുമായി ഓട്ടം ലഭിച്ചു. എന്നാൽ അവർ തിരികെ മടങ്ങിയപ്പോൾ ശബരിമല പ്രസാദം അടങ്ങിയ തൂക്കുപാത്രം വാഹനത്തിൽ മറന്നുവച്ചെന്ന് സജിമോൻ പറയുന്നു.ഇതിനൊപ്പമുണ്ടായിരുന്ന കൂപ്പണിലെ നമ്പറിൽ ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയെ വിവരം അറിയിച്ചെങ്കിലും ബന്ധു ശബരിമല ദർശനത്തിന് വരുമ്പോൾ ഇത് ശേഖരിക്കുമെന്ന് സജിമോനെ അറിയിച്ചു. എന്നാൽ ഇത് നടന്നില്ലെന്നും തനിക്ക് തൂക്കുപാത്രം കൊറിയറായി അയയ്ക്കാമോയെന്ന ആന്ധ്ര സ്വദേശി ആവശ്യപ്രകാരം ജനുവരി 30ന് സജിമോൻ പിറവത്തുള്ള കൊറിയർ സർവീസിൽ തൂക്കുപാത്രം ഏൽപ്പിച്ചു.

ഇതിനിടയിൽ മറ്റു ചില കാര്യങ്ങൾ നടന്നു എന്ന് സജിമോൻ പറയുന്നു. ജനുവരിയിൽ മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയത്തു നിന്നും സൈക്കിളിൽ ടിക്കറ്റ് വിൽക്കുന്ന ഒരാളിൽ നിന്നും താൻ ബമ്പർ എടുത്തിരുന്നു എന്ന് സജിമോൻ പറയുന്നു. ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ട ശേഷം ഇത് ഒരു കവറിലാക്കി വാഹനത്തിലിരുന്ന തൂക്കുപാത്രത്തിൽ വച്ചു. ശബരിമലയിൽ നിന്നുള്ള പ്രസാദമായതിനാൽ തനിക്ക് ഭാഗ്യം കൊണ്ടുവരും എന്നു കരുതിയാണ് ഇങ്ങനെ ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. നറുക്കെടുപ്പിന്റെ അന്ന് തൻ്റെ പക്കലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് മനസിലായി. എന്നാൽ കുടിവെള്ള പൈപ്പ്‍ലൈനുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്ന അന്ന് വീണ് ബോധം പോയെന്നും🙄 ഏതാനും ദിവസം കഴിഞ്ഞാണ് പൂർണമായും സ്വബോധത്തിലേക്ക് തിരികെ വന്നതെന്നും സജിമോൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഇതിനിടെ ആന്ധ്ര സ്വദേശി തൂക്കുപാത്രം അയയ്ക്കുന്ന കാര്യം ഓർമിപ്പിച്ച് വിളിച്ചുകൊണ്ടിരുന്നു.തുടർന്ന് ജനുവരി 30ന് താൻ പ്രമുഖ കൊറിയർ സർവീസ് കമ്പനിയുടെ പിറവത്തുള്ള ഓഫീസിലെത്തി തൂക്കുപാത്രം അടങ്ങിയ ബാഗ് ഏൽപ്പിച്ചു. ഇത്തരമൊരു കാര്യം എങ്ങനെയാണ് പായ്ക്ക് ചെയ്യേണ്ടത് എന്നറിയാത്തതിനാലാണ് അങ്ങനെ തന്നെ ഏൽപ്പിച്ചതെന്നും സജിമോൻ പറയുന്നു.

 എന്നാൽ പെട്ടെന്നു തന്നെ തൂക്കുപാത്രത്തിനൊപ്പം ടിക്കറ്റ് സൂക്ഷിച്ചിരുന്ന കാര്യം ഓർമ വരികയും കുറിയർ സ്ഥാപനത്തെ ബന്ധപ്പെട്ട് പാഴ്സൽ അയയ്ക്കരുതെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ഫെബ്രുവരി 2ന് കുറിയർ സർവീസിന്റെ ഓഫിസിലെത്തി തിരികെ ആവശ്യപ്പെട്ടെങ്കിലും ഉടൻ തിരിച്ചു വരും എന്നാണ് അറിയിച്ചത്. നാലാം തിയതിയും കുറിയർ ഓഫിസിലെത്തിയെങ്കിലും 2 ദിവസത്തിനുള്ളിൽ തിരികെ വരും എന്നാണ് അറിയിച്ചത്. കുറിയർ സര്‍വീസിലെ ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ ആന്ധ്ര സ്വദേശിയെ വിളിച്ച് വിവരം തിരക്കിയപ്പോൾ തനിക്ക് തൂക്കുപാത്രം ലഭിച്ചെന്നും അതിൽ മറ്റൊന്നും ഇല്ലായിരുന്നു എന്ന വിവരമാണ് ലഭിച്ചതെന്നും സജിമോൻ പറയുന്നു. അന്നു തന്നെ പിറവം പൊലീസിൽ പരാതി നൽകി. ജനുവരി ആറിന് ഇക്കാര്യങ്ങൾ വിശദമാക്കി ലോട്ടറി സെക്രട്ടേറിയേറ്റിനും പരാതി നൽകി. എന്നാൽ പൊലീസ് നടപടിയൊന്നും സ്വീകരിക്കാതെ വന്നതോടെ ഏഴിന് പിറവം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കുറിയർ സ്ഥാപനത്തിലെ ആ ദിവസങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ കോടതി നിർദേശിക്കുകയും പൊലീസ് ഇത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സജിമോൻ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.പൊലീസ് സജിമോന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, മലയാളിയായ ഒരാൾ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയതായി മാധ്യമങ്ങളിൽ നിന്ന് വിവരം ലഭിച്ചു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് സജിമോൻ ഹർജി നൽകിയത്.കേസ് വീണ്ടും ഈ മാസം 27ന് പരിഗണിക്കും.