പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു റീട്ടെയ്ൽ 2025 സാമ്പത്തിക വർഷത്തിൽ നേടിയത് 1,856 കോടി രൂപയുടെ ലാഭമെന്ന് റിപോർട്ടുകൾ. തുടർന്ന് നിക്ഷേപകർക്ക് 1,785 കോടി രൂപ ലാഭവിഹിതം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ വരുമാനം 4.1% ഉയർന്ന് 7.9 ബില്യൻ ഡോളറിലാണ് എത്തിയത്. അതായത് ഏകദേശം 71,540 കോടി രൂപ.ലുലു റീട്ടെയ്ൽ സ്റ്റോറുകളിലെത്തുന്ന ഓരോ ഉപഭോക്താവും ശരാശരി 30.6 ഡോളറാണ് ചെലവിടുന്നത് (ഏകദേശം 2,800 രൂപ). ഭക്ഷ്യോൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയുടെ മികച്ച വിൽപനയാണ് വരുമാനവളർച്ചയ്ക്ക് വളരെ സഹായകമായത്.
ഇ-കൊമേഴ്സിലും മികച്ച വളർച്ചയാണ് ലുലു സ്വന്തമാക്കുന്നത്. കഴിഞ്ഞവർഷം ഓൺലൈൻ വിൽപന വളർച്ച 38.6 ശതമാനം. നാലാംപാദത്തിൽ മാത്രം 51.8% വളർന്നു. ലുലുവിന്റെ കഴിഞ്ഞവർഷത്തെ മൊത്ത ലാഭം 3.3% ഉയർന്ന് 1,823 മില്യൻ ഡോളറിൽ എത്തിയിരുന്നു. ലുലു റീട്ടെയ്‍ലിന്റെ മൊത്തം സ്റ്റോറുകളിൽ 116 എണ്ണവും യുഎഇയിലാണ്. കഴിഞ്ഞപാദത്തിൽ യുഎഇയിൽ 4 സ്റ്റോറുകൾ പുതുതായി തുറന്നു. സൗദിയിലെ സ്റ്റോറുകൾ 3 എണ്ണം വർധിച്ച് 65 ആയി. ഒമാനിൽ 32, ഖത്തറിൽ 24, കുവൈത്തിൽ 17, ബഹ്റൈനിൽ 13 എന്നിങ്ങനെയുമാണ് സ്റ്റോറുകൾ.
"കഴിഞ്ഞവർഷം ലുലു 20 പുതിയ സ്റ്റോറുകൾ തുറന്നു. ഇപ്പോൾ ആകെ 267 സ്റ്റോറുകളുണ്ട്. 2026-28 കാലയളവിൽ പുതിയ 50 എണ്ണം കൂടി തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലുവിനുള്ളത്, നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിക്കും " - ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
