ഇന്ന് രാവിലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്.

ഇന്ന് രാവിലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്. രാവിലെ ഒറ്റയടിക്ക് 3000 രൂപ വര്‍ധിച്ച് പവന്‍ വില 1,19,320 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 560 രൂപ കുറഞ്ഞതോടെ നിലവിലെ പവന്‍ വില 1,18,760 രൂപയായി. ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 70 രൂപ കുറഞ്ഞ് 14,845 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഇന്ന് ഔണ്‍സിന് 5000 ഡോളര്‍ എന്ന റെക്കോഡ് വില കടന്നിരുന്നു. നിലവില്‍ 104 ഡോളര്‍ വര്‍ധിച്ച് ഔണ്‍സിന് 5093 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളിവിലയിലും ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. വെള്ളിക്ക് 6.36 ശതമാനം വര്‍ധനവുണ്ടായി, ഔണ്‍സിന് 109.64 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വ്യാപാരം. സ്വര്‍ണവില 5000 ഡോളറിലെത്തുമ്പോള്‍ തിരുത്തല്‍ ഉണ്ടാകുമെന്ന പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും വില കുതിച്ചുയരുന്ന പ്രവണത തുടരുകയാണ്. ഔണ്‍സിന് 6600 ഡോളര്‍ വരെ സ്വര്‍ണവില ഉയരുമെന്നാണ് ധനകാര്യ സ്ഥാപനമായ ജെഫറീസ് പ്രവചിക്കുന്നത്. ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് സമീപകാലത്ത് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തിലേക്ക് നീങ്ങുന്നതും വിലക്കയറ്റത്തിന് ശക്തി നല്‍കുന്നു.