കൊച്ചി: തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപിള്ള (40) എന്ന സ്ത്രീയാണ് മരിച്ചത്. 16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരയ്ക്കൽനിന്ന് വൈകിട്ട് 4.30നു എടുത്ത് പിറ്റേന്ന് രാവിലെ 6.45നു എറണാകുളം സൗത്തിൽ എത്തുന്ന ട്രെയിൻ ആണിത്. തുടർന്ന് രാവിലെ 7.45ന് ഈ ട്രെയിനാണ് എറണാകുളം–കോട്ടയം പാസഞ്ചറായി സർവീസ് നടത്തുന്നത്. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനിൽ പിടിച്ചിട്ടു.
ട്രെയിൻ എറണകുളം സൗത്ത് റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടത്തുകയായിരുന്നു. റെയിൽവെ പോലിസിന്റെ വൈദ്യസംഘം പരിശോധിച്ച ശേഷം ഉടൻ തന്നെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. ഇസൈവാണി ഒറ്റയ്ക്കാണ് സഞ്ചരിച്ചത് എന്നാണു കരുതുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും മറ്റു കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.