അതിജീവിതയെ അധിക്ഷേപിക്കുന്നതും പേര് പരാമർശിക്കുന്നതുമായ വീഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വീഡിയോ പങ്കുവെച്ചവർക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ അതിജീവിതയെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അവർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.
മാർട്ടിൻ്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെ സൈബർ നിയമം ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കേസിൽ വിധി വന്നതിന് പിന്നാലെയാണ് അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചത്. ജാമ്യത്തിലായിരുന്ന സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെയാണ് വീഡിയോയ്‌ക്കെതിരെ അതിജീവിത പരാതി നൽകിയത്