ടിവി റേറ്റിങ് അട്ടിമറിക്കാന്‍ മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കി; പരാതി ലഭിച്ചതായി ഡിജിപി


ടെലിവിഷന്‍ റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്‍കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു. നേരത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി മീഡിയവണ്ണും ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനിലേക്ക് എത്തിയെന്നാണ് ശ്രീകണ്ഠന്‍ നായരുടെ പരാതി. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ട്. ബാര്‍ക്ക് ജീവനക്കാരനും ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്‌സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ടു. കൂടാതെ യൂട്യൂബ് വ്യൂവര്‍ഷിപ്പില്‍ തട്ടിപ്പു നടത്താനും ആരോപണവിധേയനായ ചാനല്‍ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോര്‍ ആരോപിച്ചു.

ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ് ട്വന്റിഫോര്‍ ന്യാസ് ചാനല്‍ പുറത്തുവിട്ടത്. സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്