പാലായില്‍ വാഹനാപകടത്തില്‍ മരിച്ച റോസമ്മയുടെ അവയവങ്ങള്‍ അഞ്ച് പേരില്‍ പുതിയ ജീവന്‍ നല്‍കി

കോട്ടയം: പാലായില്‍ നടന്ന വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായ റോസമ്മ ഉലഹന്നാന്‍ അഞ്ച് പേരില്‍ പുതിയ ജീവന്‍ പകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച റോസമ്മയുടെ രണ്ട് വൃക്കകളും, കരളും, രണ്ട് നേത്രപടലങ്ങളും ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തു.

ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും, മറ്റൊന്ന് അമൃത ആശുപത്രിയിലേക്കും, കരള്‍ കാരിത്താസ് ആശുപത്രിയിലേക്കും, നേത്രപടലങ്ങള്‍ ചൈതന്യ കണ്ണാശുപത്രിയിലേക്കും കൈമാറി. തീവ്രദുഃഖത്തിനിടയിലും മഹത്തായ മനോഭാവം കാട്ടിയ ബന്ധുക്കള്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.നവംബര്‍ 5ന് രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. സാധനങ്ങള്‍ വാങ്ങാനായി ഭര്‍ത്താവ് കടയില്‍ ഇറങ്ങിയപ്പോള്‍ റോസമ്മ ഓട്ടോയില്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയത്ത് ഒരു കാര്‍ പിന്നില്‍ നിന്ന് ഓട്ടോറിക്ഷയിലിടിച്ച് കടന്നുപോയി.

ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നവംബര്‍ 11ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചു.