അടുത്ത 12 മണിക്കൂറില്‍ ‘ഡിത്വാ’ ചുഴലിക്കാറ്റായി മാറും; തെക്കന്‍ തീരങ്ങളില്‍ മഴ മുന്നറിയിപ്പ്

ചെന്നൈ: ശ്രീലങ്ക-ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇത് അടുത്ത 12 മണിക്കൂറിനകം ‘ഡിത്വാ’ എന്ന ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യത ഉയര്‍ന്നിട്ടുണ്ട്്.

സാഹചര്യം രൂക്ഷമാകാനിടയുള്ളതിനാല്‍ പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും എന്‍ഡിആര്‍എഫ് സംഘങ്ങളെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട സെന്‍യാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. നവംബര്‍ 25 മുതല്‍ 30 വരെ തമിഴ്‌നാടും നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ മേഖലകളും ശക്തമായ മഴ നേരിടാന്‍ സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു.

ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും നവംബര്‍ 25 മുതല്‍ 29 വരെ കനത്ത മഴ തുടരും. നവംബര്‍ 28 മുതല്‍ 30 വരെ തമിഴ്‌നാട്ടിലും ആന്‍ഡമാന്‍ ദ്വീപുകളിലും 26, 27 തീയതികളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കും. ചുഴലിക്കാറ്റിന്റെ ആധിപത്യം കാരണം കാറ്റിന്റെ വേഗതയും ഉയരും. നവംബര്‍ 29ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളപ്പോള്‍, നവംബര്‍ 26 മുതല്‍ 28 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്..