തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം; ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്, അന്വേഷണമുണ്ടാവും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും കാണാതായെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ഉപകരണം കാണാതായതിൽ പൊലീസ് അന്വേഷണം വേണമെന്നാണ് ആരോഗ്യ വകപ്പിന്‍റെ വിലയിരുത്തല്‍. ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്. ഡോ.ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.വെളിപ്പെടുത്തലമായി ബന്ധപ്പെട്ട് ഡോ.ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ചികിത്സ ഉപകരണങ്ങളുടെ കുറവ് ഹാരിസ് മേലധികാരികളെ അറിയച്ചതിന്‍റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഡോക്ടറുടെ രണ്ട് കത്തുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. സമിതി റിപ്പോർട്ടിൽ എന്താണെന്ന് തനിക്കറിയില്ലെന്നും കത്ത് കൊടുത്ത കാലയളവിനിടെ ഉപകരണം കിട്ടിയിട്ടില്ല, കത്ത് പ്രിന്റ് ചെയ്യാനുള്ള പേപ്പർ വരെ പൈസ കൊടുത്ത് താൻ വാങ്ങണം. അത്രയും ഗതികേടാണെന്നും അദ്ദേഹം പറയുന്നു.